തളിപ്പറമ്പ്: കെഎസ്ആർടിസി ബസ്, നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിക്കു നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. മാന്ധംകുണ്ടിലെ കെ. ഷൈജയുടെ പരാതിയിൽ തളിപ്പറന്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്.
2021 സെപ്റ്റംബർ 16ന് ഷൈജ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയിൽ കുറ്റിക്കോലിൽവച്ച് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഷൈജയടക്കം 15 പേർക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളജിലും പരിയാരം മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും ചികിത്സയിലായിരുന്ന ഷൈജയ്ക്ക് 24 ശതമാനം അംഗവൈകല്യം സംഭവിച്ചിരുന്നു.
വാഹനാപകടവുമായി ബന്ധപ്പെട്ട് ഷൈജയ്ക്ക് 12,96,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2025 ജൂലൈ17ന് തളിപ്പറന്പ് എംഎസിടി കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കെഎസ്ആർടിസി നഷ്ടപരിഹാരം നൽകാതെ നീട്ടിക്കൊണ്ടു പോയി. തുടർന്ന് അഡീഷണൽ സെഷൻസ് കോടതിയിൽ പരാതി നൽകി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി എട്ടു ശതമാനം പലിശയടക്കം നഷ്ടപരിഹാരത്തുക 18,19,019 രൂപയായി വർധിപ്പിച്ച് ഉത്തരവിട്ടെങ്കിലും നൽകിയില്ല. തുടർന്ന് വീണ്ടും കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരത്തിനായി കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ ഏറ്റവും വരുമാനമുള്ള രാത്രി എട്ടിന് ബംഗളൂരുവിലേക്കുള്ള സർവീസ് നടത്തുന്ന കെഎല്‍ 15 എ 2365 നമ്പര്‍ ബസ് ജപ്തി ചെയ്ത് ലേലം ചെയ്ത് നഷ്ടപരിഹാരം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ നഷ്ടപരിഹാരത്തുക നൽകാതെ കെഎസ്ആർടിസി അധികൃതർ ഈ സർവീസ് നിർത്തിവയ്ക്കുകയാണ് ചെയ്തത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് കോടതി ബസ് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.